Sunday, November 22, 2009

ക്ലാസ്സ് മീറ്റിങ്ങിന്റെ ഓര്‍മ്മകള്‍

പേരില്‍ ലക്ഷ്മി എഴുതിയ ഒരു ബ്ലോഗു കണ്ടപ്പോള്‍ എന്റെ പഴയ ഒരു ' ക്ലാസ്സ് മീറ്റിങ്ങിന്റെ ഒരു നേരിയ ഓര്‍മ എന്നില്‍ ഉണ്ടായി.
ഇതു നടക്കുന്നത് 1970. ഞാന്‍ അന്ന് ഏഴാം ക്ലാസ്സില്‍. ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ 'ശിവന്‍ സര്‍'. എല്ലാവരും പേടിക്കുന്ന ഒരു 'പഠിപ്പിക്കാന്‍' കഴിവുള്ള സര്‍. ഒരു ക്ലാസ്സിലും ഞാന്‍ മീറ്റിങ്ങില്‍ ഒരു സംഗതിയിലും പങ്കെടുക്കാറില്ല. ഒന്നു മുതല്‍ ആറു വരെ അങ്ങനെ കഴിഞ്ഞു. പങ്കെടുക്കാത്തത് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല, ഒരു കലയിലും എനിക്ക് കഴിവില്ലത്തതിലാണ്. ( പിന്നെ കോളേജില്‍ വന്നപ്പോളാണ് ബസ്സില്‍ സ്ഥിരം കണ്ടിരുന്ന 'കല' യോട് അല്പം താത്പര്യം ഉണ്ടായത് ).
കൊല്ലം എന്റെ കഷ്ടകാലം ആയിരുന്നു. കാരണം എല്ലാവരും ഒരു കലാപരിപാടി എങ്കിലും ചെയ്തിരിക്കണം എന്ന 'ഹിറ്റ്ലര്‍' ആജ്ഞ വന്നത് . ക്ലാസ്സില്‍ നോട്ടീസ് വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ നാടിയിടിപ്പ് അടുത്ത ക്ലാസ്സില്‍ കേള്‍ക്കാമെന്നായി. ഇനി എന്ത് ചെയ്യും?
പാട്ടിനോട് എനിക്ക് വലിയ പ്രീതിയാണ് . എന്നാല്‍ ഒരു പാട്ടു പാടിയാലോ എന്നായി ആലോചന. ബെഞ്ച് മേറ്റ്‌ ഗണപതി പറഞ്ഞു "വേണ്ടടാ, വെറുതെ എന്തിനു കുട്ടികളെ പേടിപ്പിക്കണം" അങ്ങനെ ആലോചന വേണ്ടാന്ന് വച്ചു? പിന്നെ എന്ത് വഴി?
അപ്പോളാണ് കേശവനും പാര്‍ട്ടിയും അവതരിപ്പിക്കുന്ന ഒരു നാടകത്തില്‍ ഒരു വേഷം തരാം എന്ന ഓഫര്‍. കേട്ട പാതി നൂലില്‍ കേറി പിടിച്ചു.
റിഹേര്‍സല്‍ തുടങ്ങി. എന്റെ ഭാഗം ഒരു സ്കൂള്‍ കുട്ടിയുടെ യാണ് . നാടകത്തിന്റെ ഒരു സീനില്‍ വന്നു
"അച്ഛാ ... എനിക്ക് വിശക്കുന്നു." എന്ന് പറയണം. ഒരു ടയലോഗ് കാച്ചണം. ഞാന്‍ റെഡി.
പിറ്റേ ആഴ്ച. മീറ്റിംഗ് ദിവസം. കാലുകള്‍ വിറക്കുന്നു. ടയലോഗ് മറക്കുന്നു. ആകെ കണ്ണുകളില്‍ ഇരുട്ടാണ്‌ . ആരു സംസാരിച്ചാലും ഒന്നു മനസ്സിലാകുന്നില്ല. ഹൃദയം പൊട്ടുന്ന പോലെ.
നാടകം തുടങ്ങി. .... എന്റെ സീന്‍ ആയി.... ഞാന്‍ വിറച്ചു വിറച്ചു സ്റ്റേജില്‍ വന്നു. "ഹൊ......യി" കുട്ടികള്‍ കൂകുന്നു .... കൂകുന്നു.....
"അച്ഛാ....എനിക്ക് .... " പിന്നെ ഒന്നും വന്നില്ല..
നാടക സംവിധായകനും "നായകനും" ആയ കേശവന്‍ സീന്‍ രക്ഷിച്ചു. " മോന് വിശക്കുന്നോ?"
ഞാന്‍ തല കുലുക്കി..... കൂകലില്‍ എന്റെ ഹൃദയമിടിപ്പ്‌ ആരും കേട്ടില്ല.
അങ്ങനെ എന്റെ ആദ്യത്തെയും അവസാനത്തെയും നാടകത്തിനു കര്‍ട്ടന്‍ വീണു.